Thursday, September 3, 2009

അറിയാത്ത പിള്ള എറിയുമ്പോൾ അറിയും


അപകടകാരിയല്ലാത്ത ഒരു നോട്ടീസ്‌... പക്ഷേ ഒന്നൂടെ ഒന്നു സൂക്ഷിച്ചു നോക്കിക്കേ....


കിഡ്‌നി, ക്യാൻസർ, എയ്ഡ്‌സ്‌ മുതലായ രോഗങ്ങൾക്കുള്ള.....

ഈ കിഡ്‌നി ഉള്ളത്‌ ഒരു രോഗമാണോ ഡോക്ടർ? അപ്പോ ഈ കിഡ്‌നി മാഫിയ എന്നൊക്കെ പറയുന്നത്‌ കിഡ്‌നി ഇല്ലാത്തവരുടെ ശരീരത്തിൽ കിഡ്‌നി പിടിപ്പിച്ച്‌, പിന്നീട്‌ അത്‌ നീക്കം ചെയ്യാൻ വേണ്ടി ഓപ്പറേഷൻ വേണമെന്നു പറഞ്ഞു കാശുപിടുങ്ങുന്നവരാണോ?

ഇതിൽ പറയുന്നപോലെ മരുന്നു വാങ്ങിക്കഴിച്ചാൽ കിഡ്‌നി അലിഞ്ഞുപോകുമോ, അതോ മൂത്രത്തിൽക്കൂടി പോകുമോ, അതോ അപ്പിയിടുമ്പോഴാണോ പോകുന്നത്‌?

ഞങ്ങൾ എങ്ങനെ നാട്ടുകാരെ പറ്റിക്കാം എന്നുള്ളതിൽ പി.ജി എടുക്കുന്നവരായതിനാൽ മൂന്ന് ബിസിനസ്‌ പേപ്പർ എങ്കിലും നിർബന്ധമായും വായിക്കണം എന്നാണ്‌ പ്രശാന്ത്‌ രഘുവശം ഡൽ ഹിയിൽ നിന്നും പറഞ്ഞിരിക്കുന്നത്‌. ഇവന്മാർ ഒരെണ്ണം എങ്കിലും കാണുവേലും ചെയ്യട്ടെ എന്നു വിചാരിച്ച്‌ ഞങ്ങളുടെ പ്രശാന്ത്‌ സർ ആദായവിലയ്ക്ക്‌ "Business Line" വരുത്തി തരാൻ തുടങ്ങി.

പേപ്പർ, വായിക്കാൻ അല്ലാതെ വേറെ എന്തിനെല്ലാം ഉപയോഗിക്കാം എന്നുള്ള ഞങ്ങളുടെ ഗവേഷണവും അന്നു തുടങ്ങി. 60 പേപ്പറും 60 പേരും, ആത്മനിർവൃതിക്കിനി എന്നാ വേണം.

എ.സി ഇല്ലാത്തപ്പോൾ വീശുക, അടുത്തുള്ളവരേ തോണ്ടുക, മുൻപിൽ ഇരിക്കുന്നവരുടെ തലയ്ക്കിട്ടു അടിക്കുക, ചെറുതായി ചുരുട്ടി വടിപോലെ ആക്കി പെൺകുട്ടികളുടെ മുടിയിൽ കുത്തി വയ്ക്കുക എന്നിങ്ങനെ പോകുന്നു ഉപയോഗങ്ങൾ.

അതിനിടയ്ക്ക്‌ പുതിയ ഒരു സംഭവം കണ്ടുപിടിക്കപ്പെട്ടു. ബായ്ക്ക്‌ ബെഞ്ചിൽ അതിനു വേണ്ടി ഒരു സ്മാൾ സ്കെയിൽ ഇൻഡസ്ട്രിയും തുടങ്ങി. വിവിധ തരത്തിലും വലിപ്പത്തിലും ഉള്ള പേപ്പർ ബോളുകൾ അഥവാ ബോംബുകളുടെ നിർമ്മാണം. മൂടി കടിച്ചുപറിച്ചിട്ടെറിയുന്ന ഗ്രനേഡുകൾ, വാലുള്ള ബോംബുകൾ, ചെയിൻ ബോംബുകൾ എന്നു വേണ്ട ചെറിയ ഉണ്ടകൾ വരെ ലാർജ്‌ സ്കെയിലായി ഉണ്ടാക്കി. എന്നിട്ട്‌ മുൻപിൽ ഉള്ളവർക്കിട്ട്‌ എറിയും, അതും ചെറിയ ഏറ്‌ ഒന്നും അല്ല, രണ്ട്‌ രണ്ടര ഏറായിരിക്കും, തല തെറിച്ചുപോകുന്ന ടൈപ്പ്‌. ക്ലാസു നടക്കുന്നുണ്ടോ എന്നുള്ളതൊന്നും പ്രശ്നമല്ല. മുൻപിലുള്ളവർ തൽകാലം ബോംബെല്ലാം ശേഖരിച്ചു വച്ച്‌ അനങ്ങാതിരിക്കും. ഇന്റർവെൽ ആകുമ്പോൾ അവർ തിരിച്ച്‌ ആക്രമണം തുടങ്ങും, പക്ഷേ പുറകിൽ ഷിഫ്റ്റ്‌ വെച്ച്‌ ആയുധങ്ങൾ ഉണ്ടാക്കുന്ന കാര്യം അറിയാത്ത പിള്ള എറിയുമ്പോൾ അറിയും.

ഇങ്ങനെ ഒരു ഏറിന്റെ ബാക്കി വന്നത്‌ രണ്ട്‌ വലിയ ചാക്കുകളിലായി ആണ്‌ ഹൗസ്‌ കീപ്പിംഗ്‌ സ്റ്റാഫ്‌ ശേഖരിച്ചത്‌. പക്ഷേ അവർ അത്‌ തിരുശേഷിപ്പായി സൂക്ഷിച്ചുവെയ്ക്കാൻ ഒന്നും പോയില്ല, നേരെ ചെന്ന് പരിശുദ്ധ ഡീനിന്റെ അടുത്ത്‌ റിപ്പോർട്ട്‌ ചെയ്തു. അതോടെ തീർന്നു പക്വത വന്ന മുതിർന്ന പീജീ വിദ്യാർഥികളുടെ കുടിൽ വ്യവസായവും, hooliganism - വും.

ഇനി കാര്യത്തിലേയ്ക്കു വരാം. ബോംബു കമ്പനി അവധി ഉള്ള ഒരു ദിവസം, രാവിലേ തൊട്ട്‌ വൈകുന്നേരം വരെ ഒരേ സാറിന്റെ ക്ലാസിൽ ഇരുന്നപ്പോൾ ഗതികെട്ടാൽ പുലി പേപ്പറും വായിക്കൂഡേ എന്നും പറഞ്ഞ്‌ 3-4 പ്രാവശ്യം അന്നത്തെ പേപ്പർ തിരിച്ചും മറിച്ചും വായിച്ചു. അതിന്റെ കൂടെ ഉണ്ടായിരുന്നതാ ഈ നോട്ടീസ്‌. രാവിലെ വായിച്ചപ്പോൾ ഒന്നും കാണാത്ത കിഡ്‌നി ഉച്ചകഴിഞ്ഞു ചോറിന്റെ കൂടെയാ അകത്തു കയറിയതെന്നു തോന്നുന്നു.

Disclaimer :

1. വീണ്ടും ഞാൻ പറയുന്നു, കഴിഞ്ഞ പോസ്റ്റിലേപ്പോലെ ക്വൊട്ടേഷൻ പേടിച്ചുതന്നെയാ പേരു മറച്ചത്‌. ഞാൻ ഒരു ക്വൊട്ടേഷൻ കമ്പനീടെ മാനേജർ ആകുന്ന വരെ please bear with me..

2. ഈ പോസ്റ്റിന്റെ തലക്കെട്ടും ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ല.

3. പുലി എന്നതുകൊണ്ട്‌ ബെർളിച്ചായൻ... സോറി ബെർളി സാറിനെ അല്ലാ ഉദ്ദേശിച്ചത്‌.

Tuesday, September 1, 2009

ഒരു ജീവിതത്തിന്റെ വില വെറും അയ്യായിരം

കല്യാണം കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങി ഓഡിറ്റോറിയത്തിലേയ്ക്ക്‌ ചില സുഹൃത്തുക്കൾക്കൊപ്പം കയറുമ്പോഴാണ്‌ ആദ്യം അയാളെ കണ്ടത്‌. കുറച്ചുപേർ ചേർന്ന് ഒരു ചെറുപ്പക്കാരനെ ഓട്ടോറിക്ഷയിൽ നിന്നും എടുത്ത്‌ ഹാളിലേയ്ക്ക്‌ ഇരുത്തുന്നു. ഞങ്ങൾ അതു വല്യ കാര്യമായി ശ്രദ്ധിച്ചില്ല, ഒരു നോട്ടം നോക്കിയിട്ട്‌, അപകടത്തിൽ ഒടിവോ മറ്റോ ഉണ്ടായതായിരിക്കും എന്നു കരുതി.

പിന്നെ ആ പയ്യനെ ശ്രദ്ധിക്കുന്നത്‌, നവദമ്പതികൾ വേദിയിൽ നിന്നും ഇറങ്ങി അയാളുടെ അടുത്തുപോയി ഫോട്ടോയ്ക്ക്‌ ഇരിക്കുന്നതു കണ്ടപ്പോഴാണ്‌. നവവധു മന്ത്രകോടി ഉടുക്കാൻ പോയ സമയത്ത്‌ ഞങ്ങളുടെ അടുത്തുവന്നിരുന്ന സുഹൃത്തായ വരനോട്‌ ചോദിച്ചപ്പോഴാണ്‌ കാര്യങ്ങൾ ഞങ്ങൾ വിചാരിച്ചപോലെ അല്ലെന്ന് മനസ്സിലായത്‌. അയാളുടെ അരയ്ക്കു കീഴ്പ്പോട്ട്‌ ചലനശേഷി ഇല്ല.

കേരളത്തിലെ പ്രശസ്തമായ ഒരു അമ്യൂസ്മന്റ്‌ പാർക്കിൽ പോയതാണ്‌ ആ ഹതഭാഗ്യൻ. ഏതോ ഒരു റൈഡിന്റെ അവസാന ഭാഗത്തുവച്ച്‌ എങ്ങനെയോ ഒന്നു മലക്കം മറിഞ്ഞു. നേരേ വന്നു (കാലുകൾ മുൻപിലായി) പൂളിൽ പതിക്കേണ്ട ആൾ അങ്ങനെ തല തിരിഞ്ഞു വന്നാണ്‌ പൂളിലേയ്ക്ക്‌ വീണത്‌. ശക്തിയിൽ വന്നുള്ള ആ വീഴ്ചയിൽ താഴോട്ട്‌ പോയി തല പൂളിന്റെ അടിഭാഗത്ത്‌ ഇടിച്ചു. ഇതിന്റെ ഫലമായി, അദ്ദേഹത്തിന്റെ കഴുത്തിനു കീഴോട്ട്‌ ശരീരം മുഴുവൻ തളർന്നു; ശരിയായി സംസാരിക്കാൻ പോലും ആവാത്ത അവസ്ഥയിലായി.

അത്യാധുനിക രീതിയിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയുള്ള റൈഡുകൾ ആണെന്ന് അവകാശപ്പെടുന്ന, ഏറ്റവും സുരക്ഷിതമാണെന്ന് പരസ്യം ചെയ്യപ്പെടുന്ന ആ അമ്യൂസ്‌മന്റ്‌ പാർക്കിൽ ഇങ്ങനെ ഒരു അപകടം എങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാൽ, അതിന്റെ നടത്തിപ്പുകാർക്ക്‌ ഉത്തരമില്ല. ഇങ്ങനെ ഉള്ള ഒരു അപകടം നടന്നിട്ടും പത്രമാദ്ധ്യമങ്ങൾ - വലുതോ ചെറുതോ, വെള്ളയോ മഞ്ഞയോ - ഒന്നിൽ പോലും ഒരു ചെറിയ വാർത്ത പോലും വന്നില്ല. തെരുവുപട്ടിയുടെ കാലൊടിഞ്ഞാൽപ്പോലും ക്യാമറയും കൊണ്ട്‌ ഓടിവന്ന്, അപകടത്തിൽ പട്ടിയുടെ കാലൊടിഞ്ഞു എന്നു "Breaking ന്യൂസും", ഒരു കാലില്ലാതെ ഓടുന്ന പട്ടിയുടെ വീഡിയോ ലൈവായി കാണിച്ച്‌ "ഒരു കാലൊടിഞ്ഞിട്ടും പട്ടിയുടെ ആത്മധൈര്യം" എന്ന കണക്കേ റിപ്പോർട്ടും ചെയ്യുന്ന ചാനലുകാരും തിരിഞ്ഞു നോക്കിയില്ല. പാർക്കുടമകളുടെ പണവും സ്വാധീനവും അത്രയ്ക്ക്‌ വലുതായിരുന്നു. അമ്യൂസ്‌മന്റ്‌ പാർക്കിന്റെ ഉടമസ്ഥർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറായില്ല, അത്‌ അവരുടെ ബിസിനസിനെ ബാധിക്കുമല്ലോ. വെറും 5000 രൂപയോ മറ്റോ കൊടുത്ത്‌ അവർ കൈ കഴുകി.

കാര്യമായ സാമ്പത്തിക സ്ഥിതിയോ സ്വാധീനമോ ഇല്ലാത്ത ആ ചെറുപ്പക്കാരന്റെ വീട്ടുകാർക്ക്‌ കേസ്‌ കൊടുക്കാനല്ലാതെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. പക്ഷേ അതുകൊണ്ട്‌ എന്തു കാര്യം. അവസാനം ഒരു സത്യസന്ധനായ പോലീസുദ്യോഗസ്ഥൻ അവരുടെ സഹായത്തിന്‌ എത്തി. പക്ഷേ സിനിമകളിൽ കാണുന്ന പോലെ, പിറ്റേന്ന് തന്നെ അദ്ദേഹത്തെ ഏതോ ഓണംകേറാമൂലയിലേയ്ക്ക്‌ സ്ഥലം മാറ്റി.

ഇന്ന് ആ സംഭവം കഴിഞ്ഞിട്ട്‌ അഞ്ചുവർഷത്തോളമായി. ഇപ്പോൾ ആ യുവാവിന്റെ അരയ്ക്കു മുകളിലോട്ട്‌ ചലനശേഷി തിരിച്ചുകിട്ടി. പക്ഷേ അരയ്ക്കു കീഴെ തളർന്ന ഒരാൾക്ക്‌ പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കുമോ? ജീവിതത്തിന്റെ ഏറ്റവും മനോഹരമായ സമയത്ത്‌, ജീവിതത്തിന്റെ സുവർണകാലത്തിൽ തകർന്ന ആ ചെറുപ്പക്കാരന്റെ ജീവിതത്തിന്‌ ആരു സമാധാനം പറയും. എന്തു ചെയ്താലും അവനുണ്ടായ നഷ്ടത്തിനു പരിഹാരമാവില്ല എന്ന് അറിയാം; എന്നാലും ആ ചെറുപ്പക്കാരന്റെ ജീവിതത്തിന്‌ അയ്യായിരം രൂപയേ വിലയുള്ളോ???

Disclaimer: ഇതിൽ പറയുന്ന ആളുടെ പേരും, അമ്യൂസ്‌മന്റ്‌ പാർക്കിന്റെ പേരും വെളിപ്പെടുത്താൻ സാധിക്കാത്തതിൽ അതിയായ വിഷമം ഉണ്ട്‌. യാത്രാമധ്യേ ഈ അമ്യൂസ്‌മന്റ്‌ പാർക്ക്‌ പുറത്തുനിന്ന് കണ്ടിട്ടുണ്ട്‌ എന്നുള്ളതല്ലാതെ എനിക്ക്‌ അവരുമായി യാതൊരു ബന്ധവും ഇല്ല, ശത്രുതയും ഇല്ല. അതുകൊണ്ട്‌ പേരു വെളിപ്പെടുത്താത്തതിന്‌ വേറെ ഒരു കാരണവും ഇല്ല, കുറച്ചുകാലം കൂടി ഇങ്ങനെ ഒക്കെ ജീവിക്കണം എന്ന അത്യാഗ്രഹം ഒന്നുകൊണ്ട്‌ മാത്രമാണ്‌. നമ്മുടെ ബെർളിച്ചായന്റെ ഈ പോസ്റ്റും ഈ പോസ്റ്റും വന്നതോടുകൂടി ക്വൊട്ടേഷൻ കേരളത്തിന്റെ ദേശീയ തൊഴിലും കത്തിക്കുത്ത്‌ ദേശീയ വിനോദവും ആയിമാറിയിരിക്കുകയാണ്‌. സോ... പ്ലീസ്‌ ഫോർഗിവ്‌ മീ.... മീീീ... മീീീീീ.....

Sunday, March 29, 2009

സൺഡേ ഈസ്‌ ഹോളിഡേ ആന്റ്‌ പൂസ്ഡേ

വീട്ടിൽ ഞായറാഴ്ച അപ്പനും അമ്മയും ഉണ്ടാവില്ല എന്ന ന്യൂസ്‌ നേരത്തേ കിട്ടിയിരുന്നതുകൊണ്ട്‌ സൂര്യനേ വെല്ലുവിളിച്ച്‌ ബ്രഹ്‌മമുഹൂർത്തത്തിൽ എണീറ്റ്‌ (ആറര മണി, അതാണ്‌ എനിക്ക്‌ ബ്രഹ്‌മ മുഹൂർത്തം, അല്ലെങ്കിൽ ഞായർ ഉയിർപ്പു സമയം 11 മണി കഴിയും, സൂര്യഭഗവാൻ കട്ടയ്ക്കു നിൽക്കുമ്പോൾ പുള്ളിക്ക്‌ ഒരു ചിരി ഫ്രീ ആയി കൊടിത്തേ നമ്മൾ പൊങ്ങത്തൊള്ളു) ഏഴുമണീടെ കുർബ്ബാനയ്ക്കു പോയി.

കുർബ്ബാന കഴിഞ്ഞു വന്ന് ജാക്കിച്ചേട്ടനേ (നമ്മുടെ സാഗർ ഏലിയാസ്‌ ജാക്കിയേ, പുള്ളിക്കാരൻ കാലങ്ങൾക്ക്‌ ശേഷം വന്നതല്ലേ) ഒന്നു വിസിറ്റ്‌ ചെയ്യാം എന്നു കരുതി കൂട്ടുകാരനേ വിളിച്ചപ്പോഴാണുപുകില്‌. പടത്തിനുപോക്കു നടക്കില്ല, അതു അടുത്തയാഴ്ച്ച പിടിക്കാടാന്ന് ലവൻ പറഞ്ഞിട്ട്‌ അടുത്ത ചോദ്യം

"നീ പള്ളീൽ പോയോ?"

"പോയി"

"എന്നാ കാശും എടുത്ത്‌ തറവാട്ടിലോട്ടു (തൊമ്മൻകുത്ത്‌ ഷാപ്പിന്റെ പേരാണേ) പോരെ, ഞങ്ങൾ ഇവിടുണ്ട്‌. ദൈവത്തിനുള്ളതു ദൈവത്തിനു പതിവില്ലാതെ രാവിലേ കൊടുത്തില്ലേ, ഇനി സീസറിനുള്ളതു പുള്ളിക്കാരനു കൊടുത്തില്ലെങ്കിൽ മദ്യദേവത കോപിച്ചാലോ? വേഗമായിക്കോട്ടെ."

ഫോൺ വച്ചിട്ട്‌ നോക്കിയപ്പോൾ ഞാൻ ബൈക്കിന്റെ പുറത്തിരിക്കുന്നു, ഇത്രപെട്ടന്ന് ഇതിന്റെ മോളിൽ എങ്ങനെ കേറി എന്നൊന്നും അധികം ആലോചിക്കാൻ മെനക്കെടാതെ വിട്ടടിച്ച്‌ വല്ലവിധേനയും ഷാപ്പ്‌ പൂകി. നോക്കുമ്പോൾ എല്ലാ ഗ്ലാസ്‌മേറ്റ്സും ഹാജർ, ചെന്നവഴി ഒരു ഗ്ലാസുകമത്തീട്ടേ എന്നോട്‌ പറയാതെ പോന്നതിന്റെ ക്ഷോഭം തെറി പറഞ്ഞു തീർത്തൊള്ളൂ.

അപ്പോഴാണ്‌ ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌ റൈറ്റ്‌ സ്റ്റെപ്‌ വച്ച്‌ ഒരു ചേട്ടായീടെ വരവും ചോദ്യോം "മഗ്ഗളേ ഞാനിവിടെ രണ്ട്‌ ഗസേര ഇഢോട്ടേ... ഗൊഴപ്പം ഒന്നും ഇല്ലല്ലോല്ലേ.... "

"ഞങ്ങൾക്കെന്നാ ഗൊഴപ്പം, ജേട്ടൻ ദൈര്യമായിഢ്‌ ഇഢോ."

5 മിനിട്ട്‌ കഴിഞ്ഞു നോക്കിയപ്പ്പ്പോൾ ഒരു സംശയം, ഇലക്ഷൻ പ്രമാണിച്ച്‌ കമ്മീഷണർ 2=6 എന്നു വല്ലോ വിജ്ഞാപനോം പുറപ്പെടുവിച്ചോ? 2 കസേര ഇടാൻ സ്ഥലം ചോദിച്ച മാന്യൻ ഒടിഞ്ഞതും വളഞ്ഞതുമായ ആറു 'ഗസേര' കൊണ്ടിട്ടിട്ട്‌ മൂന്ന് വേറെ ചേട്ടന്മാരേം വിളിച്ചോണ്ട്‌ വരുന്നു. "കൊള്ളാം, ഇതിനാണോ ഡോക്ടർ ബൈക്ക്‌ പാർക്ക്‌ ചെയ്യാൻ സ്ഥലം കൊടുത്തവന്റെ വീട്‌ ഇടിച്ച്‌ പൊളിച്ച്‌ ജെ.സി.ബി പാർക്ക്‌ ചെയ്തു എന്ന് പറയുന്നത്‌" എന്നു ആത്മഗതം വിട്ടു ഞങ്ങൾ ഇരിക്കുമ്പോൾ മാനേജർ രാജൻ ചേട്ടൻ എടാ.. മ_____ (ബാക്കി വാക്കുകളുടെ ആദ്യാക്ഷരം പോലും പറയാൻ കൊള്ളില്ല) എന്നൊക്കെ പറഞ്ഞു പാഞ്ഞു വരുന്നത്‌.

സംഭവം പിന്നെയാണ്‌ പിടികിട്ടീത്‌, നമ്മുടെ കക്ഷി എടുത്തോണ്ട്‌ പോന്നത്‌ ഒരു മേശേടെ ഭിത്തിയോടു ചേർന്നുള്ള വശത്ത്‌ കിടന്ന കസേരകൾ ആണ്‌. ഇതൊന്നും അറിയാണ്ട്‌ വന്ന ചില ചേട്ടന്മാർ ബെഞ്ച്‌ ഒണ്ടെന്ന് വിചാരിച്ച്‌ ഇരിക്കാൻ കാലു നീട്ടീതും, ചോരക്കുഞ്ഞുങ്ങൾ കിടക്കുന്നതു പോലെ കാലും കൈയും മുകളിലോട്ടാക്കിയുള്ള പോസ്ചറിൽ ആയതും ഒരുമിച്ചായിരുന്നു. കള്ളുമനസ്സിൽ കള്ളമില്ലാത്തതുകൊണ്ട്‌ അവരവിടെ കിടന്ന് "ള്ളേ.. ള്ളേ.." എന്നു കരയുവാണ്‌. ഏതായാലും കുറച്ച്‌ നേരത്തേയ്ക്ക്‌ 'വെടി, പൊക, തീ', ഇതിലേതാന്ന് മനസ്സിലാകാത്ത അവസ്ഥയായിരുന്നു.

ഇത്തവണ തൃശൂർ പൂരം കാണാൻ പോണം എന്നു വിചാരിച്ചിരുന്നതാ, ഇനി അതിനു വണ്ടിക്കൂലി മുടക്കണ്ടല്ലോ എന്നു ഞങ്ങൾ പറഞ്ഞു തീർന്നില്ല, ദേ വരണു ചേട്ടൻ റീലോഡഡ്‌.

"അവൻ എന്റെ ഗസേര എഢുത്തോണ്ട്‌ പോകും.. ഹും... എന്നോഡാ കളി, ഞാൻ നിന്നു കുടിക്കൂഡാ..."

ഉടനേ കൂട്ടുകാരൻ ചേട്ടൻ "ഡാ നീ പോയി കൊടുക്കടാ അവനിട്ട്‌, ബാക്കി സന്തോഷുചേട്ടൻ നോക്കും. സന്തോഷുചേട്ടന്റെ അങ്കിളിന്റെ കൈയിൽ കാശുള്ളിടത്തോളം കാലം സന്തോഷു ചേട്ടന്റെ കൈയിൽ കാശുണ്ടാവും, സന്തോഷുചേട്ടന്റെ കൈയിൽ കാശുള്ളിടത്തോളം കാലം നീ ഒരു പോലീസ്‌ സ്റ്റേഷനിലും ഇരിക്കണ്ട വരില്ല" എന്നിട്ട്‌ ഞങ്ങളോട്‌ "സന്തോഷ്‌ ചേട്ടന്‌ സ്റ്റേറ്റ്‌ ബാങ്കിലും കടവൂർ ബാങ്കിലും ലക്ഷം രൂപ ഒണ്ട്‌, അമേരിക്കേലുള്ള അങ്കിൾ തന്നതാ!"

കൊറേ നേരമായി ഈ പുള്ളിക്കാരൻ സന്തോഷുചേട്ടന്റെ വീരശൂരപരാക്രമങ്ങൾ പറയുന്നു, സന്തോഷുചേട്ടൻ രണ്ട്‌ മാസം കള്ളുകുടിച്ചില്ലാ, സന്തോഷുചേട്ടൻ അമ്മായി അപ്പന്റെ സ്ഥലം തൊണ്ണൂറായിരം രൂപയ്ക്ക്‌ വാങ്ങിച്ചു.... എന്നിങ്ങനെ. ശ്ശെടാ ഇതാരാ ഈ സന്തോഷുചേട്ടൻ, വി. സന്തോഷ്‌ മാധവനേപ്പോലെ വല്ലോ വിശുദ്ധനും ആണോ? കണ്ടിരുന്നെങ്കിൽ കുറച്ച്‌ കാശു കടം ചോദിക്കാമായിരുന്നു എന്നൊക്കെ വിചാരിച്ച്‌ അടുത്തിരുന്നവനോട്‌ ഡേ ഇതാരാ ഈ സന്തോഷുചേട്ടൻ എന്നു ചോദിച്ചപ്പോൾ ലവൻ "നീ സന്തോഷുചേട്ടനെ അറിയില്ലേ, വല്ല്യ പുള്ളിയാ, നീ ആ പറയുന്ന അങ്ങേരെ ഒന്നു ശെരിക്കും നോക്കിക്കേ, ആ കൈയ്യിലോട്ട്‌ നോക്ക്‌"

നോക്കിയപ്പോഴല്ലേ.... ഓരോ പ്രാവശ്യോം സന്തോഷുചേട്ടൻ എന്നു പറയുമ്പോൾ പുള്ളിക്കാരൻ 'എന്റെ പിഴ എന്റെ പിഴ' എന്നുള്ള രീതിയിൽ കൈ കൊണ്ട്‌ നെഞ്ചത്തടിക്കുന്നു. "അയ്യേ ഇതാണോ ഈ സന്തോഷുചേട്ടൻ"

അപ്പോഴാണ്‌ നമ്മുടെ കുടിയൻ ചേട്ടൻ സന്തോഷുചേട്ടന്റെ ആദ്യത്തെ ഡയലോഗിനു മറുപടി പറയുന്നത്‌.. "പിന്നെ നീ ഒലത്തും, കഴിഞ്ഞ പ്രാവശ്യം നിന്റെ കാശും കൂടി എന്നേക്കൊണ്ട്‌ കൊടുപ്പിച്ചതല്ലേ"

"അതെന്നതാടാ നീ അങ്ങനേ പറയുന്നത്‌, സന്തോഷുചേട്ടൻ വർഷങ്ങൾക്ക്‌ മുമ്പ്‌ കുട്ടനാട്ടീന്ന് ഇങ്ങോട്ടു വന്ന ഒരു ശുദ്ധനല്ലേ"

"ഉവ്വ ഉവ്വ ശുദ്ധൻ, ഇയാളൊന്നു മിണ്ടാണ്ടിരിക്കാവോ, എന്നേക്കൊണ്ടൊന്നും പറയിക്കണ്ട" എന്നിട്ടു ഞങ്ങളോട്‌ "കേട്ടിട്ടില്ലേ ശുദ്ധൻ ദുഷ്യന്തന്റെ ഫലം ചെയ്യും!!!"

"ഓഹോ.. അങ്ങനേം ഒണ്ടല്ലേ... ഇപ്പോ കേട്ടു ചേട്ടാ..."

ഇനീം നിന്നാൽ കേൾക്കാത്ത പല ഐറ്റംസും കേൾക്കേണ്ടി വരുമെന്ന് അറിയാവുന്നതുകൊണ്ട്‌ ബാക്കിയുള്ള പിടീം ബീഫുകറീം തിന്ന് കള്ളും കുടിച്ച്‌ "ലെറ്റസ്‌ കോൾ ഇറ്റ്‌ എ് പൂസ്ഡേ" എന്നും പറഞ്ഞിറങ്ങി.

PS. ജീവിതത്തിൽ ആദ്യമായി ഒരു ലോട്ടറി ടിക്കറ്റ്‌ മേടിച്ചു, അതും കള്ളുഷാപ്പിൽ വച്ച്‌. ഒന്നാം സമ്മാനം 10 ലക്ഷം രൂപ. അടിച്ചാൽ എല്ലാവർക്കും വയറുനിറയേ കള്ളും കപ്പേം പുഴമീൻ വറുത്തതും പിടീം കോഴിക്കറീം മേടിച്ചുതരാം. അടിച്ചില്ലെങ്കിൽ ഇതൊക്കെ ഞാൻ തന്നെ അടിക്കും!!!

അപ്പോ സൺഡേ ഈസ്‌ എ് ഹോളിഡേ അന്റ്‌ എ് പൂസ്‌ ഡേ.