Thursday, September 3, 2009

അറിയാത്ത പിള്ള എറിയുമ്പോൾ അറിയും


അപകടകാരിയല്ലാത്ത ഒരു നോട്ടീസ്‌... പക്ഷേ ഒന്നൂടെ ഒന്നു സൂക്ഷിച്ചു നോക്കിക്കേ....


കിഡ്‌നി, ക്യാൻസർ, എയ്ഡ്‌സ്‌ മുതലായ രോഗങ്ങൾക്കുള്ള.....

ഈ കിഡ്‌നി ഉള്ളത്‌ ഒരു രോഗമാണോ ഡോക്ടർ? അപ്പോ ഈ കിഡ്‌നി മാഫിയ എന്നൊക്കെ പറയുന്നത്‌ കിഡ്‌നി ഇല്ലാത്തവരുടെ ശരീരത്തിൽ കിഡ്‌നി പിടിപ്പിച്ച്‌, പിന്നീട്‌ അത്‌ നീക്കം ചെയ്യാൻ വേണ്ടി ഓപ്പറേഷൻ വേണമെന്നു പറഞ്ഞു കാശുപിടുങ്ങുന്നവരാണോ?

ഇതിൽ പറയുന്നപോലെ മരുന്നു വാങ്ങിക്കഴിച്ചാൽ കിഡ്‌നി അലിഞ്ഞുപോകുമോ, അതോ മൂത്രത്തിൽക്കൂടി പോകുമോ, അതോ അപ്പിയിടുമ്പോഴാണോ പോകുന്നത്‌?

ഞങ്ങൾ എങ്ങനെ നാട്ടുകാരെ പറ്റിക്കാം എന്നുള്ളതിൽ പി.ജി എടുക്കുന്നവരായതിനാൽ മൂന്ന് ബിസിനസ്‌ പേപ്പർ എങ്കിലും നിർബന്ധമായും വായിക്കണം എന്നാണ്‌ പ്രശാന്ത്‌ രഘുവശം ഡൽ ഹിയിൽ നിന്നും പറഞ്ഞിരിക്കുന്നത്‌. ഇവന്മാർ ഒരെണ്ണം എങ്കിലും കാണുവേലും ചെയ്യട്ടെ എന്നു വിചാരിച്ച്‌ ഞങ്ങളുടെ പ്രശാന്ത്‌ സർ ആദായവിലയ്ക്ക്‌ "Business Line" വരുത്തി തരാൻ തുടങ്ങി.

പേപ്പർ, വായിക്കാൻ അല്ലാതെ വേറെ എന്തിനെല്ലാം ഉപയോഗിക്കാം എന്നുള്ള ഞങ്ങളുടെ ഗവേഷണവും അന്നു തുടങ്ങി. 60 പേപ്പറും 60 പേരും, ആത്മനിർവൃതിക്കിനി എന്നാ വേണം.

എ.സി ഇല്ലാത്തപ്പോൾ വീശുക, അടുത്തുള്ളവരേ തോണ്ടുക, മുൻപിൽ ഇരിക്കുന്നവരുടെ തലയ്ക്കിട്ടു അടിക്കുക, ചെറുതായി ചുരുട്ടി വടിപോലെ ആക്കി പെൺകുട്ടികളുടെ മുടിയിൽ കുത്തി വയ്ക്കുക എന്നിങ്ങനെ പോകുന്നു ഉപയോഗങ്ങൾ.

അതിനിടയ്ക്ക്‌ പുതിയ ഒരു സംഭവം കണ്ടുപിടിക്കപ്പെട്ടു. ബായ്ക്ക്‌ ബെഞ്ചിൽ അതിനു വേണ്ടി ഒരു സ്മാൾ സ്കെയിൽ ഇൻഡസ്ട്രിയും തുടങ്ങി. വിവിധ തരത്തിലും വലിപ്പത്തിലും ഉള്ള പേപ്പർ ബോളുകൾ അഥവാ ബോംബുകളുടെ നിർമ്മാണം. മൂടി കടിച്ചുപറിച്ചിട്ടെറിയുന്ന ഗ്രനേഡുകൾ, വാലുള്ള ബോംബുകൾ, ചെയിൻ ബോംബുകൾ എന്നു വേണ്ട ചെറിയ ഉണ്ടകൾ വരെ ലാർജ്‌ സ്കെയിലായി ഉണ്ടാക്കി. എന്നിട്ട്‌ മുൻപിൽ ഉള്ളവർക്കിട്ട്‌ എറിയും, അതും ചെറിയ ഏറ്‌ ഒന്നും അല്ല, രണ്ട്‌ രണ്ടര ഏറായിരിക്കും, തല തെറിച്ചുപോകുന്ന ടൈപ്പ്‌. ക്ലാസു നടക്കുന്നുണ്ടോ എന്നുള്ളതൊന്നും പ്രശ്നമല്ല. മുൻപിലുള്ളവർ തൽകാലം ബോംബെല്ലാം ശേഖരിച്ചു വച്ച്‌ അനങ്ങാതിരിക്കും. ഇന്റർവെൽ ആകുമ്പോൾ അവർ തിരിച്ച്‌ ആക്രമണം തുടങ്ങും, പക്ഷേ പുറകിൽ ഷിഫ്റ്റ്‌ വെച്ച്‌ ആയുധങ്ങൾ ഉണ്ടാക്കുന്ന കാര്യം അറിയാത്ത പിള്ള എറിയുമ്പോൾ അറിയും.

ഇങ്ങനെ ഒരു ഏറിന്റെ ബാക്കി വന്നത്‌ രണ്ട്‌ വലിയ ചാക്കുകളിലായി ആണ്‌ ഹൗസ്‌ കീപ്പിംഗ്‌ സ്റ്റാഫ്‌ ശേഖരിച്ചത്‌. പക്ഷേ അവർ അത്‌ തിരുശേഷിപ്പായി സൂക്ഷിച്ചുവെയ്ക്കാൻ ഒന്നും പോയില്ല, നേരെ ചെന്ന് പരിശുദ്ധ ഡീനിന്റെ അടുത്ത്‌ റിപ്പോർട്ട്‌ ചെയ്തു. അതോടെ തീർന്നു പക്വത വന്ന മുതിർന്ന പീജീ വിദ്യാർഥികളുടെ കുടിൽ വ്യവസായവും, hooliganism - വും.

ഇനി കാര്യത്തിലേയ്ക്കു വരാം. ബോംബു കമ്പനി അവധി ഉള്ള ഒരു ദിവസം, രാവിലേ തൊട്ട്‌ വൈകുന്നേരം വരെ ഒരേ സാറിന്റെ ക്ലാസിൽ ഇരുന്നപ്പോൾ ഗതികെട്ടാൽ പുലി പേപ്പറും വായിക്കൂഡേ എന്നും പറഞ്ഞ്‌ 3-4 പ്രാവശ്യം അന്നത്തെ പേപ്പർ തിരിച്ചും മറിച്ചും വായിച്ചു. അതിന്റെ കൂടെ ഉണ്ടായിരുന്നതാ ഈ നോട്ടീസ്‌. രാവിലെ വായിച്ചപ്പോൾ ഒന്നും കാണാത്ത കിഡ്‌നി ഉച്ചകഴിഞ്ഞു ചോറിന്റെ കൂടെയാ അകത്തു കയറിയതെന്നു തോന്നുന്നു.

Disclaimer :

1. വീണ്ടും ഞാൻ പറയുന്നു, കഴിഞ്ഞ പോസ്റ്റിലേപ്പോലെ ക്വൊട്ടേഷൻ പേടിച്ചുതന്നെയാ പേരു മറച്ചത്‌. ഞാൻ ഒരു ക്വൊട്ടേഷൻ കമ്പനീടെ മാനേജർ ആകുന്ന വരെ please bear with me..

2. ഈ പോസ്റ്റിന്റെ തലക്കെട്ടും ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ല.

3. പുലി എന്നതുകൊണ്ട്‌ ബെർളിച്ചായൻ... സോറി ബെർളി സാറിനെ അല്ലാ ഉദ്ദേശിച്ചത്‌.

Tuesday, September 1, 2009

ഒരു ജീവിതത്തിന്റെ വില വെറും അയ്യായിരം

കല്യാണം കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങി ഓഡിറ്റോറിയത്തിലേയ്ക്ക്‌ ചില സുഹൃത്തുക്കൾക്കൊപ്പം കയറുമ്പോഴാണ്‌ ആദ്യം അയാളെ കണ്ടത്‌. കുറച്ചുപേർ ചേർന്ന് ഒരു ചെറുപ്പക്കാരനെ ഓട്ടോറിക്ഷയിൽ നിന്നും എടുത്ത്‌ ഹാളിലേയ്ക്ക്‌ ഇരുത്തുന്നു. ഞങ്ങൾ അതു വല്യ കാര്യമായി ശ്രദ്ധിച്ചില്ല, ഒരു നോട്ടം നോക്കിയിട്ട്‌, അപകടത്തിൽ ഒടിവോ മറ്റോ ഉണ്ടായതായിരിക്കും എന്നു കരുതി.

പിന്നെ ആ പയ്യനെ ശ്രദ്ധിക്കുന്നത്‌, നവദമ്പതികൾ വേദിയിൽ നിന്നും ഇറങ്ങി അയാളുടെ അടുത്തുപോയി ഫോട്ടോയ്ക്ക്‌ ഇരിക്കുന്നതു കണ്ടപ്പോഴാണ്‌. നവവധു മന്ത്രകോടി ഉടുക്കാൻ പോയ സമയത്ത്‌ ഞങ്ങളുടെ അടുത്തുവന്നിരുന്ന സുഹൃത്തായ വരനോട്‌ ചോദിച്ചപ്പോഴാണ്‌ കാര്യങ്ങൾ ഞങ്ങൾ വിചാരിച്ചപോലെ അല്ലെന്ന് മനസ്സിലായത്‌. അയാളുടെ അരയ്ക്കു കീഴ്പ്പോട്ട്‌ ചലനശേഷി ഇല്ല.

കേരളത്തിലെ പ്രശസ്തമായ ഒരു അമ്യൂസ്മന്റ്‌ പാർക്കിൽ പോയതാണ്‌ ആ ഹതഭാഗ്യൻ. ഏതോ ഒരു റൈഡിന്റെ അവസാന ഭാഗത്തുവച്ച്‌ എങ്ങനെയോ ഒന്നു മലക്കം മറിഞ്ഞു. നേരേ വന്നു (കാലുകൾ മുൻപിലായി) പൂളിൽ പതിക്കേണ്ട ആൾ അങ്ങനെ തല തിരിഞ്ഞു വന്നാണ്‌ പൂളിലേയ്ക്ക്‌ വീണത്‌. ശക്തിയിൽ വന്നുള്ള ആ വീഴ്ചയിൽ താഴോട്ട്‌ പോയി തല പൂളിന്റെ അടിഭാഗത്ത്‌ ഇടിച്ചു. ഇതിന്റെ ഫലമായി, അദ്ദേഹത്തിന്റെ കഴുത്തിനു കീഴോട്ട്‌ ശരീരം മുഴുവൻ തളർന്നു; ശരിയായി സംസാരിക്കാൻ പോലും ആവാത്ത അവസ്ഥയിലായി.

അത്യാധുനിക രീതിയിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയുള്ള റൈഡുകൾ ആണെന്ന് അവകാശപ്പെടുന്ന, ഏറ്റവും സുരക്ഷിതമാണെന്ന് പരസ്യം ചെയ്യപ്പെടുന്ന ആ അമ്യൂസ്‌മന്റ്‌ പാർക്കിൽ ഇങ്ങനെ ഒരു അപകടം എങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാൽ, അതിന്റെ നടത്തിപ്പുകാർക്ക്‌ ഉത്തരമില്ല. ഇങ്ങനെ ഉള്ള ഒരു അപകടം നടന്നിട്ടും പത്രമാദ്ധ്യമങ്ങൾ - വലുതോ ചെറുതോ, വെള്ളയോ മഞ്ഞയോ - ഒന്നിൽ പോലും ഒരു ചെറിയ വാർത്ത പോലും വന്നില്ല. തെരുവുപട്ടിയുടെ കാലൊടിഞ്ഞാൽപ്പോലും ക്യാമറയും കൊണ്ട്‌ ഓടിവന്ന്, അപകടത്തിൽ പട്ടിയുടെ കാലൊടിഞ്ഞു എന്നു "Breaking ന്യൂസും", ഒരു കാലില്ലാതെ ഓടുന്ന പട്ടിയുടെ വീഡിയോ ലൈവായി കാണിച്ച്‌ "ഒരു കാലൊടിഞ്ഞിട്ടും പട്ടിയുടെ ആത്മധൈര്യം" എന്ന കണക്കേ റിപ്പോർട്ടും ചെയ്യുന്ന ചാനലുകാരും തിരിഞ്ഞു നോക്കിയില്ല. പാർക്കുടമകളുടെ പണവും സ്വാധീനവും അത്രയ്ക്ക്‌ വലുതായിരുന്നു. അമ്യൂസ്‌മന്റ്‌ പാർക്കിന്റെ ഉടമസ്ഥർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറായില്ല, അത്‌ അവരുടെ ബിസിനസിനെ ബാധിക്കുമല്ലോ. വെറും 5000 രൂപയോ മറ്റോ കൊടുത്ത്‌ അവർ കൈ കഴുകി.

കാര്യമായ സാമ്പത്തിക സ്ഥിതിയോ സ്വാധീനമോ ഇല്ലാത്ത ആ ചെറുപ്പക്കാരന്റെ വീട്ടുകാർക്ക്‌ കേസ്‌ കൊടുക്കാനല്ലാതെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. പക്ഷേ അതുകൊണ്ട്‌ എന്തു കാര്യം. അവസാനം ഒരു സത്യസന്ധനായ പോലീസുദ്യോഗസ്ഥൻ അവരുടെ സഹായത്തിന്‌ എത്തി. പക്ഷേ സിനിമകളിൽ കാണുന്ന പോലെ, പിറ്റേന്ന് തന്നെ അദ്ദേഹത്തെ ഏതോ ഓണംകേറാമൂലയിലേയ്ക്ക്‌ സ്ഥലം മാറ്റി.

ഇന്ന് ആ സംഭവം കഴിഞ്ഞിട്ട്‌ അഞ്ചുവർഷത്തോളമായി. ഇപ്പോൾ ആ യുവാവിന്റെ അരയ്ക്കു മുകളിലോട്ട്‌ ചലനശേഷി തിരിച്ചുകിട്ടി. പക്ഷേ അരയ്ക്കു കീഴെ തളർന്ന ഒരാൾക്ക്‌ പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കുമോ? ജീവിതത്തിന്റെ ഏറ്റവും മനോഹരമായ സമയത്ത്‌, ജീവിതത്തിന്റെ സുവർണകാലത്തിൽ തകർന്ന ആ ചെറുപ്പക്കാരന്റെ ജീവിതത്തിന്‌ ആരു സമാധാനം പറയും. എന്തു ചെയ്താലും അവനുണ്ടായ നഷ്ടത്തിനു പരിഹാരമാവില്ല എന്ന് അറിയാം; എന്നാലും ആ ചെറുപ്പക്കാരന്റെ ജീവിതത്തിന്‌ അയ്യായിരം രൂപയേ വിലയുള്ളോ???

Disclaimer: ഇതിൽ പറയുന്ന ആളുടെ പേരും, അമ്യൂസ്‌മന്റ്‌ പാർക്കിന്റെ പേരും വെളിപ്പെടുത്താൻ സാധിക്കാത്തതിൽ അതിയായ വിഷമം ഉണ്ട്‌. യാത്രാമധ്യേ ഈ അമ്യൂസ്‌മന്റ്‌ പാർക്ക്‌ പുറത്തുനിന്ന് കണ്ടിട്ടുണ്ട്‌ എന്നുള്ളതല്ലാതെ എനിക്ക്‌ അവരുമായി യാതൊരു ബന്ധവും ഇല്ല, ശത്രുതയും ഇല്ല. അതുകൊണ്ട്‌ പേരു വെളിപ്പെടുത്താത്തതിന്‌ വേറെ ഒരു കാരണവും ഇല്ല, കുറച്ചുകാലം കൂടി ഇങ്ങനെ ഒക്കെ ജീവിക്കണം എന്ന അത്യാഗ്രഹം ഒന്നുകൊണ്ട്‌ മാത്രമാണ്‌. നമ്മുടെ ബെർളിച്ചായന്റെ ഈ പോസ്റ്റും ഈ പോസ്റ്റും വന്നതോടുകൂടി ക്വൊട്ടേഷൻ കേരളത്തിന്റെ ദേശീയ തൊഴിലും കത്തിക്കുത്ത്‌ ദേശീയ വിനോദവും ആയിമാറിയിരിക്കുകയാണ്‌. സോ... പ്ലീസ്‌ ഫോർഗിവ്‌ മീ.... മീീീ... മീീീീീ.....