Monday, May 5, 2008

ഉപദേശംകൊണ്ട്‌ അരി ഉണ്ടാവുമോ??


ബുഷിന്റെ കൂടെക്കൂടി ജന്മനാടിനെ തള്ളിപ്പറയുന്നവരോട്‌ ഒരു വാക്ക്‌... കേരളീയര്‍ ആദ്യം നന്നാവണം, കൃഷി ചെയ്യണം എന്നൊക്കെ ഉപദേശിക്കുന്നവര്‍ ആദ്യം കൃഷി ചെയ്യട്ടെ.

പറയുന്ന കാര്യങ്ങള്‍ ഒക്കെ ശരി തന്നെ. വീട്ടിലും ഒണ്ട്‌ കുറച്ച്‌ നെല്‍പ്പാടം, പാട്ടത്തിനെടുത്ത്‌ കൃഷിചെയ്യാന്‍ കുറച്ചുപേര്‍ ഇപ്പോഴും നാട്ടില്‍ ഉള്ളതുകാരണം അവിടെ ഇപ്പോഴും കൃഷി നടക്കുന്നു. അവര്‍ എന്നാണാവോ ഇത്‌ അവസാനിപ്പിക്കുന്നത്‌, അന്ന് തീരും കൃഷീം, കഞ്ഞികുടീം. ഓരോ വിളവെടുപ്പ്‌ കഴിയുമ്പോഴും ഇനി അടുത്ത കൃഷിയിറക്കാന്‍ ആരും വന്നില്ലെങ്കില്‍ എന്നാ ചെയ്യും എന്നുള്ള ടെന്‍ഷനാ. ട്രാക്ടറും ടില്ലറും ഒക്കെ ഉള്ളതുകൊണ്ട്‌ ഉഴുത്‌ കിട്ടും, സ്വന്തമായി വിതക്കുകേം ചെയ്യാം. വളമിടല്‍, കളപറിക്കല്‍ ഒക്കേം സ്വയം ചെയ്യാം എന്നു വിചാരിക്കാം, പക്ഷേ എങ്ങനെ വിളവെടുക്കും?? അരി മേടിക്കാന്‍ പോകണ്ടല്ലോ എന്നുള്ള ഒറ്റക്കാരണം കൊണ്ട്‌, നഷ്ടം സഹിച്ചും കൂലി കൊടുത്ത്‌ കൊയ്ത്ത്‌ നടത്താം എന്നു വിചാരിച്ചാലും ആളേ കിട്ടണ്ടേ. യന്ത്രമിറക്കാനാണെങ്കില്‍ 'രാഷ്ട്രീയകൃഷിക്കാര്‍' സമ്മതിക്കുമോ? (കുട്ടനാട്ടില്‍ നമ്മള്‍ കണ്ടതല്ലേ??)

ഭീമമായ തുക കൂലി കൊടുക്കാമെന്ന് വിചാരിച്ചാല്‍പ്പോലും ഇന്ന് പറമ്പില്‍ പണിയാന്‍ ഒരാളേം കിട്ടില്ല, തെങ്ങു കയറാന്‍ ആളില്ല, എന്തിനേറെ പറയുന്നു, റബ്ബര്‍ ടാപ്പിങ്ങിനുപോലും ആള്‍ക്കാരേ കിട്ടാനില്ലാതായിക്കൊണ്ടിരിക്കുന്നു. പണ്ട്‌ കൃഷിപ്പണിക്ക്‌ നടന്നിരുന്ന ഭൂരിഭാഗം ആളുകളും ഇപ്പോള്‍ കെട്ടിടം പണി, പെയ്ന്റിംഗ്‌, ഫ്ലോറിംഗ്‌ ജോലികള്‍ എന്നിവയ്ക്കാണ്‌ പോകുന്നത്‌.(സ്കില്‍ഡ്‌ വര്‍ക്കേഴ്സിന്റെ കാര്യമല്ല). ചുരുക്കം പറഞ്ഞാല്‍ ഇന്ന് കണ്‍സ്ട്രക്ഷന്‍ മേഘലയിലാണ്‌ തൊഴിലാളികള്‍ ഏറെ. കൂലികൂടുതല്‍ കിട്ടുമെന്നതാവാം പ്രധാന കാരണം, പിന്നെ കൃഷിപ്പണിക്ക്‌ ഒരു ഇത്‌ ഇല്ലല്ലോ.. ഏത്‌??

ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനനുസരിച്ച്‌ ആളുകള്‍ കൃഷിയേ തള്ളിപ്പറഞ്ഞ്‌ മറ്റ്‌ മേഘലകളില്‍ ചേക്കേറുന്നു. എന്നാല്‍ കൃഷിയേ സ്നേഹിക്കുന്നവര്‍ ഇപ്പോഴും ഉണ്ടെന്നുള്ളത്‌ ആശ്വാസം നല്‍കുന്ന കാര്യമാണ്‌. നഗരത്തിലേ പല വീടുകളിലും ഇപ്പോള്‍ ടെറസ്സില്‍ പച്ചക്കറി നട്ടുവളര്‍ത്തുന്നുണ്ട്‌.

അത്യാവശ്യം വാഴയും, കപ്പയും മറ്റ്‌ ഫലവൃക്ഷങ്ങളും, പിന്നെ നെല്‍കൃഷിയുമൊക്കെ ഉള്ളതുകൊണ്ട്‌ വീട്ടില്‍ വല്യ പ്രശ്നങ്ങളില്ലാതെ പോകുന്നു (അപ്പന്‌ സ്തുതി, ബാങ്കുദ്യോഗസ്ഥനായ പുള്ളിയേ വീട്ടില്‍ കാണാന്‍ കിട്ടാത്ത ദിവസങ്ങളാണ്‌ ശനിയാഴ്ച ഉച്ചകഴിഞ്ഞും, ഞായറാഴ്ചയും. ഫുള്‍ ടൈം, തൂമ്പേം വാക്കത്തീമായിട്ട്‌ പറമ്പില്‍ ആയിരിക്കും). ഞാനടക്കം ഇന്നത്തെ യുവതലമുറയില്‍പെട്ട ഭൂരിഭാഗം ആളുകള്‍ക്കും പക്ഷേ ഇതിനൊന്നും നേരമില്ല.

പക്ഷേ ഇന്നത്തെക്കാലത്ത്‌ കൃഷികൊണ്ട്‌ ജീവിക്കാം എന്ന് വിചാരിച്ചാല്‍ നടക്കില്ല. എന്തൊക്കെ ചെയ്താലും അവസാനം കൃഷിക്കാരന്‌ ഒന്നും കിട്ടാനില്ല. എല്ലാത്തിനോടും മല്ലിട്ട്‌ എന്തെങ്കിലും ഉണ്ടാക്കിയാലോ, മുടക്കുമുതല്‍ പോലും തിരിച്ച്‌ കിട്ടില്ല. അവസാനം ഒരു കയറിന്‍ തുമ്പിലോ, വിഷക്കുപ്പീലോ തീരുന്നു കര്‍ഷകന്റെ ജീവിതം.

ഇവിടെ ആരുടേം ഉപദേശം കൊണ്ട്‌ ഒന്നും ശരിയാകാന്‍ പോകുന്നില്ല. ഉപദേശിക്കാന്‍ എല്ലാവര്‍ക്കും പറ്റും, അതുകൊണ്ട്‌ ഒരു ഗുണവും ഇല്ലെന്നു മാത്രം. അവനവന്‌ എന്തു ചെയ്യാന്‍ പറ്റും എന്ന് ചിന്തിച്ചുനോക്കുക, ഇന്നത്തെ അവസ്ഥയ്ക്ക്‌ മാറ്റം വരുത്താനുള്ള ഒരു ചെറിയ കാര്യം എങ്കിലും ചെയ്താല്‍ അത്‌ ഭാവിയിലേയ്ക്ക്‌ ഒരു മുതല്‍കൂട്ടാവുമെന്നതില്‍ ഒരു സംശയവുമില്ല.

പിന്നെ ബുഷ്‌ എന്ന മന്ദബുദ്ധി എന്തുപറഞ്ഞാലും ഇവിടെ ഒരു പുല്ലും ഇല്ല, അയാളോട്‌ പോയി തുലയാന്‍ പറ. ജൈവ ഇന്ധനം ഉല്‍പാദിപ്പിക്കാന്‍ ഭൂരിഭാഗം കൃഷിഭൂമിയും ഉപയോഗിക്കുന്ന അമേരിക്കക്കാരന്‌ ഭക്ഷ്യക്ഷാമത്തേക്കുറിച്ചുപറയാന്‍ എന്ത്‌ യോഗ്യത??? നിങ്ങളുടെ കാറില്‍ ഒരു ഫുള്‍ ടാങ്ക്‌ ഗ്യാസ്‌ നിറയ്ക്കാന്‍ വേണ്ടത്‌ നിങ്ങള്‍ക്ക്‌ ഒരു വര്‍ഷത്തേക്ക്‌ വേണ്ടിവരുന്ന ചോളമാണത്രേ.

ബുഷു പറഞ്ഞതിനോട്‌ യോജിക്കുന്നവര്‍ ഇതും ഇതും ഇതും ഒക്കെ ഒന്നു നോക്കുക.

അപ്പോള്‍ ചര്‍ച്ചനിര്‍ത്തി, നമ്മള്‍ക്ക്‌ തൊടിയിലേക്കിറങ്ങാം, ഭക്ഷ്യക്ഷാമമില്ലാത്ത ഒരു നല്ലനാളേയ്ക്കായി നമ്മളാല്‍ കഴിയുന്നത്‌ ചെയ്യാം.

കാണം വിറ്റും ഓണം ഉണ്ണണം!!! ഊണൊക്കെ അവിടെ നിക്കട്ടെ, പാടം നികത്തീം വീടൊന്ന് വെക്കണം.

8 comments:

Unknown said...

ഒരോരുത്തരും അവന്റെ അവശ്യത്തിനുള്ളത്
ക്രഷി ചെയ്ത് ഉണ്ടാക്കുക
എത്ര ക്രഷിയിടങ്ങളാണു തരിശായി കിടന്നു നശിക്കുന്നത്
അത് വേണ്ടാ വിധത്തില്‍ നോക്കി നടത്തിയാല്‍
നന്നായിരിക്കും

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതു തന്നാ പറയുന്നതും, അവ്രത് പറയുന്നു ഇവര്‍ ഇതു പറയുന്നു എന്നും പറഞ്ഞ് പരിതപിച്ചോണ്ടിരിക്കാതെ സ്വയം നന്നാവാനുള്ള നടപടികള്‍ കേരളം ആദ്യം എടുക്കുക.

ജീവിതസാഹചര്യങ്ങളാണ് പലരേയും കടല്‍ കടക്കാന്‍ പ്രേരിപ്പിക്കുന്നത്.

annamma said...

ചര്‍ച്ചനിര്‍ത്തി, നമ്മള്‍ക്ക്‌ തൊടിയിലേക്കിറങ്ങാം
(oru load lori asamskrutha vasthukale kondu ithrayoke oppikan pattumo?)

വര്‍ക്കിച്ചന്‍ : DudeVarkey said...

അനൂപ്‌ ജീ, പ്രിയാജീ... അതു തന്നെ, സമ്പത്തുകാലത്ത്‌ തൈ പത്തുവച്ചാല്‍, ആപത്തുകാലത്ത്‌ കാ പത്തുതിന്നാം.

ഏത്‌ സാഹചര്യം ആയാലും ജന്മനാട്‌ വിട്ടുപോകാന്‍ മടിയുള്ളവരും ഉണ്ടട്ടോ (ചോറുണ്ട കാര്യമല്ല, ലേകിന്‍ എക്‌ പരന്തു, ഇവിടെ എക്സിസ്റ്റ്‌ കര്‍ത്താ ഹേ ഹോ ഹും). പിന്നെ ഒരു കപ്പലിലും കേറാന്‍ പറ്റുന്നില്ലാ എന്നുള്ളത്‌ ഒരു നഗ്ന സത്യം (ആരോടും പറയണ്ട)

അന്നാമ്മചേച്ചിയേ, കഷ്ടി അങ്ങ്‌ ഒപ്പിച്ചു. അടുത്ത ലോഡ്‌ ഉടന്‍ കയറ്റിവിട്ടിരുന്നെങ്കില്‍ വാര്‍ത്തിടാമായിരുന്നു, മഴക്കാലമല്ലേ വരുന്നത്‌.

annamma said...

വാര്‍പ്പുവീടിനോടാണ്‌ മോഹം അല്ലേ. കേരളത്തിന്റെ കാലാവസ്ഥക്കു യോജിച്ച ഓടും, ഓലയുമൊക്കെ പോരേ വര്‍ക്കിച്ചാ.പാടത്തു നിന്നും ഒരു ലോഡ് വൈക്കോല്‍ കേറ്റി വിടുന്നുണ്ട്ട്ടോ

ട്രീസാ റോസ് said...

അല്ല ഇയാളാരുവാ... ബുഷിനെ പറഞ്ഞപ്പോ അയാക്കും നൊന്ത്... അമേരിക്കക്കും നൊന്ത്.. തനിക്കൊന്നും വേറെ പണിയില്ലേടോ...

വര്‍ക്കിച്ചന്‍ : DudeVarkey said...

അതുകൊള്ളാം... എനിക്ക്‌ പണി ഒന്നും ഇല്ല, എന്നാ പണിതരാന്‍ വല്ല ഉദ്ദേശോം ഉണ്ടോ??
എന്തിനാ വെറുതെ ട്രീസാറോസേ, വിട്ടു പിടി..
ഞാനൊന്നും എഴുതീട്ടും ഇല്ലാ, താങ്കള്‍ ഒന്നും വായിച്ചിട്ടുമില്ലാ :-)

വര്‍ക്കിച്ചന്‍ : DudeVarkey said...

അന്നാമ്മച്ചീ, വൈക്കോല്‍ എത്തീട്ടോ, നന്ദി. തല്‍ക്കാലം അതുവച്ച്‌ മേഞ്ഞിട്ടു, ഇനി മഴക്കാലം കഴിയുന്നതു വരെ ഇതിന്റകത്ത്‌ ചുരുണ്ടുകൂടാം